لَا أُقْسِمُ بِيَوْمِ الْقِيَامَةِ (1)

ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ (2)

കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.

أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ (3)

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?

بَلَىٰ قَادِرِينَ عَلَىٰ أَنْ نُسَوِّيَ بَنَانَهُ (4)

എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.

بَلْ يُرِيدُ الْإِنْسَانُ لِيَفْجُرَ أَمَامَهُ (5)

എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ (6)

ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.

فَإِذَا بَرِقَ الْبَصَرُ (7)

കണ്ണ് അഞ്ചിപ്പോവുകയും,

وَخَسَفَ الْقَمَرُ (8)

ചന്ദ്രന്‍ കെട്ടുപോവുകയും,

وَجُمِعَ الشَّمْسُ وَالْقَمَرُ (9)

സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.

يَقُولُ الْإِنْسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ (10)

അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.

كَلَّا لَا وَزَرَ (11)

ഇല്ല! ഒരു രക്ഷയുമില്ല.

إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ (12)

അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും.

يُنَبَّأُ الْإِنْسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ (13)

അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.

بَلِ الْإِنْسَانُ عَلَىٰ نَفْسِهِ بَصِيرَةٌ (14)

എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.

وَلَوْ أَلْقَىٰ مَعَاذِيرَهُ (15)

അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ (16)

ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല.

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ (17)

അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.

فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ (18)

അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.

ثُمَّ إِنَّ عَلَيْنَا بَيَانَهُ (19)

തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.

كَلَّا بَلْ تُحِبُّونَ الْعَاجِلَةَ (20)

എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.

وَتَذَرُونَ الْآخِرَةَ (21)

പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.

وُجُوهٌ يَوْمَئِذٍ نَاضِرَةٌ (22)

അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.

إِلَىٰ رَبِّهَا نَاظِرَةٌ (23)

തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.

وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ (24)

മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും.

تَظُنُّ أَنْ يُفْعَلَ بِهَا فَاقِرَةٌ (25)

തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.

كَلَّا إِذَا بَلَغَتِ التَّرَاقِيَ (26)

മാത്രമല്ല; ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും,

وَقِيلَ مَنْ ۜ رَاقٍ (27)

മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,

وَظَنَّ أَنَّهُ الْفِرَاقُ (28)

ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,

وَالْتَفَّتِ السَّاقُ بِالسَّاقِ (29)

കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍.

إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ (30)

അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം.

فَلَا صَدَّقَ وَلَا صَلَّىٰ (31)

എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല.

وَلَٰكِنْ كَذَّبَ وَتَوَلَّىٰ (32)

മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ (33)

എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.

أَوْلَىٰ لَكَ فَأَوْلَىٰ (34)

അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും.

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ (35)

അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.

أَيَحْسَبُ الْإِنْسَانُ أَنْ يُتْرَكَ سُدًى (36)

മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?

أَلَمْ يَكُ نُطْفَةً مِنْ مَنِيٍّ يُمْنَىٰ (37)

അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ?

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ (38)

പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു.

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ (39)

അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ (40)

അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?